ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്ളൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ 80 നേതാക്കളെയും ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്‌മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്‌റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്‌തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്.
പാകിസ്‌ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. മെയ് ഒമ്പതിനാണ് ഇമ്രാൻ ഖാനെ അർധ സൈനിക വിഭാഗമായ റേഞ്ചേഴ്‌സ് അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ രാജ്യത്ത് ആക്രമണം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് രാജ്യം കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഇമ്രാൻ ഖാന്റെ ജാമ്യം മെയ് 31 വരെ ഇസ്‌ലാമാബാദ് ഹൈക്കോടതി നീട്ടിയിട്ടുണ്ട്. മെയ് ഒമ്പതിന് മുൻപ് രജിസ്‌റ്റർ ചെയ്‌ത ഒരു കേസിലും ഇക്കാലയളവിൽ ഇമ്രാനെ അറസ്‌റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിന് കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം രേഖകൾ ഹാജരാക്കുന്നതിനായി മെയ് 31 വരെ സമയം അനുവദിച്ചു. കേസിൽ തുടർവാദം മെയ് 31ന് കേൾക്കുമെന്നും കോടതി അറിയിച്ചു.
Most Read: സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്