ചരിത്ര പ്രാധാന്യമുള്ള ശവക്കല്ലറകള്‍ കണ്ടെത്തുന്നതിൽ ഏറ്റവും പ്രാവീണ്യം ഉള്ളത് ആര്‍ക്കിയോളജിസ്‌റ്റുകൾക്കാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. മനുഷ്യരായ ആര്‍ക്കിയോളജിസ്‌റ്റുകൾ ചെയ്യുന്ന ഈ ജോലി ഏതെങ്കിലും മൃഗങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ല എന്നാണ് മറുപടിയെങ്കിൽ തെറ്റി. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ചെമ്മരിയാടുകളെ ഇത്തരം ഒരു ജോലി ഏല്‍പ്പിച്ചിരിക്കുകയാണ് അയര്‍ലന്റിലെ ഒരു ശ്‌മശാനം. കാടുപിടിച്ച് കടക്കുന്ന ശ്‌മശാനത്തിലെ ശവക്കല്ലറകള്‍ കണ്ടെത്തുന്നതിന് ഒരു കൂട്ടം ചെമ്മരിയാടുകളെ ആണ് നിയോഗിച്ചിരിക്കുന്നത്.
ശവക്കല്ലറക്ക് സമീപമുള്ള സ്‌മാരക ശിലയിലും മറ്റും പടര്‍ന്നു പിടിച്ചിരിക്കുന്ന പുല്ലുകള്‍ ആടുകള്‍ കഴിക്കുന്നതോടെ ഇവ തെളിഞ്ഞ് കാണും. ഇത് ചരിത്രകാരന്‍മാരെ ആ ഭാഗം കുഴിച്ചു നോക്കുന്നതിന് സഹായിക്കും. അതുകൊണ്ടാണ് ചെമ്മരിയാടുകളെ തങ്ങളുടെ ജോലിയിൽ ‘സഹായിക്കാൻ ചുമതലപ്പെടുത്തിയത്’ എന്ന് ഫിയാന ഫെയില്‍ കൗണ്‍സിലര്‍ അതുരെ ബക്ക്‌ലി പറയുന്നു. വെയില്‍സില്‍ ആടുകളെ ഉപയോഗിക്കുന്ന ഈ രീതി വളരെ വിജയകരമായി കണ്ടതിനെ തുടര്‍ന്നാണ് സെയിന്റ് മാത്യൂ ശ്‌മശാനത്തിലും ഇത് പരീക്ഷിച്ച് നോക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.
ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തില്‍ ശ്‌മശാനം പുനരുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പഴയ ശവക്കല്ലറകള്‍ കണ്ടെത്തുന്നത്. ആടുകളെ ഉപയോഗിച്ചുള്ള പരീക്ഷണം ഇതിനോടകം തന്നെ ഫലം കാണിച്ചു തുടങ്ങുന്നുണ്ട്. 1872 ഒക്‌ടോബർ 7ന് മരണപ്പെട്ട രണ്ട് വയസുകാരിയുടെ ശവക്കല്ലറ ഉൾപ്പടെ നാല് പേരുടെ കല്ലറകൾ ആടുകള്‍ കാണിച്ച് നല്‍കിയിട്ടുണ്ട്. ആടുകള്‍ ശ്‌മശാനത്തിലെ ചെടികളും വള്ളികളും കഴിച്ച് തുടങ്ങിയതോടെയാണ് ഓരോ കുഴിമാടങ്ങളും കണ്ടുതുടങ്ങിയത്.
മൂന്ന് ആടുകളെയും മൂന്ന് ചെമ്മരിയാടുകളെയും ആണ് ശ്‌മശാനത്തിലെ പുല്ലുകള്‍ തിന്ന് തീര്‍ക്കാന്‍ നിയോഗിച്ചിരിക്കുന്നത്. യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് പുല്ലു കളയുന്നതിനേക്കാള്‍ എന്തുകൊണ്ടും ഇത്തരം രീതിയാണ് ശ്‌മശാനത്തിന് യോജിക്കുന്നത് എന്നതും പരിസ്‌ഥിതി സൗഹൃദമാണിതെന്നും ഫിയാന ഫെയില്‍ കൗണ്‍സിലര്‍ പറയുന്നു. യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുഴിമാടത്തിലെ പഴക്കംചെന്ന ഫലകങ്ങളും കല്ലുകളും തകര്‍ന്നു പോകാന്‍ ഇടയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Most Read: 9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ