മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന തെറ്റാണെന്ന് തെളിയിച്ചാല്‍ തനിക്ക് ലഭിച്ച പദ്‌മ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രാമിലൂടെ ആയിരുന്നു കങ്കണയുടെ പ്രതികരണം.
“ആ അഭിമുഖത്തില്‍ എല്ലാ കാര്യവും വ്യക്‌തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിട്ടീഷുകാര്‍ക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്‌മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണത്തോടെ ആയിരുന്നു അത്. 1947ല്‍ പോരാട്ടം നടന്നതിനെക്കുറിച്ച് എനിക്കറിയില്ല. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതന്നാല്‍ എന്റെ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കാം. മാപ്പ് പറയാം. ദയവായി എന്നെയിതില്‍ സഹായിക്കൂ”- എന്നാണ് കങ്കണ പറയുന്നത്.
ഇന്ത്യക്ക് യഥാർഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചു കിട്ടിയതാണ് എന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. സവർക്കർ ഉൾപ്പടെ ഉള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കോൺഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. നടിക്ക് ലഭിച്ച പദ്‌മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിളാ കോൺഗ്രസ് രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾക്ക് പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു.
Most Read: ചെങ്കോട്ടയിലെ സംഘർഷം; അറസ്‌റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ്