ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സമരക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ക്കൊപ്പം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളും എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്‌ഥ സമിതിയെ നിയോഗിക്കാമെന്ന് കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രം സമര്‍പ്പിക്കുന്നതിന് പിന്നാലെ ഈക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം തന്നെ 15ആം തീയതി വീണ്ടും ചര്‍ച്ച നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഹരജികള്‍ നീട്ടി വെക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ ദിവസം സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന കാര്യം കര്‍ഷകര്‍ തീരുമാനിച്ചത്. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും പിന്‍മാറില്ലെന്നും, 15ആം തീയതി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. അതിന് മുന്നോടിയായി തന്നെ ജനുവരി 13ന് കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് പ്രതിഷേധം ശക്‌തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ ജനുവരി 18ആം തീയതി വനിതാ കര്‍ഷകരെ ഉള്‍പ്പെടുത്തി മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
Read also : നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്