വയനാട് : കർഷകരെ പ്രതിസന്ധിയിലാക്കി ഇത്തവണ കാപ്പിക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ വില. ഓരോ വർഷം കഴിയുന്തോറും കാപ്പിയുടെ വില കുറഞ്ഞു വരികയാണെങ്കിലും, ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും, വിലകുറവ് തുടരുകയാണ്. നിലവിൽ കാപ്പി പരിപ്പ് ക്വിന്റലിന് 11,000 രൂപയും ഉണ്ട 54 കിലോ ചാക്കിന് 3,300 രൂപയുമാണ് വില. എന്നാൽ കഴിഞ്ഞ വർഷം പരിപ്പ് ക്വിന്റലിന് 12,000 രൂപയും ഉണ്ട ചാക്കിന് 3,600 രൂപയും ലഭിച്ചിരുന്നു.
2015ന് ശേഷമുളള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ കാപ്പിക്ക് ഉള്ളത്. 2015ൽ കാപ്പി പരിപ്പ് ക്വിന്റലിന് 13,000 രൂപയും ഉണ്ട ചാക്കിന് 4,100 രൂപയുമായിരുന്നു വില. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് നിന്നും കാപ്പിയുടെ കയറ്റുമതി കുറഞ്ഞതായാണ് ഇപ്പോൾ ഇത്ര രൂക്ഷമായി വിലയിടിയാൻ കാരണമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്.
കയറ്റുമതിയെ മാത്രം ആശ്രയിച്ചാണ് കാപ്പിയുടെ വില രാജ്യത്ത് നിശ്‌ചയിക്കുന്നത്. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കാപ്പി കയറ്റുമതി ചെയ്‌തിരുന്നത്. നിലവിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് കയറ്റുമതിയിൽ വലിയ രീതിയിൽ കുറവ് ഉണ്ടായത്. ഇത് കാപ്പിയുടെ വിലയെ രൂക്ഷമായി ബാധിക്കുകയും ചെയ്‌തു. വിവിധ കാരണങ്ങളാൽ കുരുമുളക്, ഇഞ്ചി മുതലായ കൃഷിയിൽ നിന്നും കർഷകർക്ക് മുതൽമുടക്ക് പോലും ലഭിക്കാത്ത അതേ അവസ്‌ഥയിലേക്ക് തന്നെയാണ് കാപ്പി കൃഷിയും പോകുന്നതെന്നത് കർഷകർക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
Read also : കാലിഫോർണിയ വെടിവെപ്പ്; ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു