ന്യൂഡെൽഹി: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും.
ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്‌തമായ പ്രചാരണ തിരക്കിലാണ്. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നന്ദിഗ്രാമിൽ 67 ശതമാനവും ലോകസഭാ തിരഞ്ഞെടുപ്പിൽ 63 ശതമാനവുമാണ് വോട്ട് വിഹിതം. ബിജെപി 6% ൽ നിന്ന് 39% ലേക്ക് എത്തുകയും ചെയ്‌തിരുന്നു.
അതേസമയം ആദ്യ ഘട്ട വോട്ടെടുപ്പിൽ സംഘർഷങ്ങൾ ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ കൂടുതൽ സായുധ സേനയെ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിൽ വിന്യസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
345 സ്‌ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ അസമിൽ മൽസര രംഗത്തുള്ളത്. 39 മണ്ഡലങ്ങൾ ബൂത്തിലെത്തുന്ന അസമിൽ വികസനം ഉയർത്തി ബിജെപി പ്രചാരണം തുടരുമ്പോൾ കോൺഗ്രസ് പ്രചരണ ആയുധമാക്കുന്നത് സിഎഎയും തൊഴിലില്ലായ്‌മയുമാണ് .
Read Also: സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ്, അരി വിതരണം ഇന്നുമുതൽ