ഡെൽഹി: യുക്രൈനിൽ നിന്ന് വിവിധ മാർഗങ്ങളിൽ ഹംഗറിയിലെത്തി അവിടെ എയർപോർട്ടിൽ കുടുങ്ങിയ വിദ്യാർഥികളുടെ ഒരു സംഘം നാട്ടിലേക്ക് തിരിച്ചു. ആദ്യം ലഭ്യമായ വിവരമനുസരിച്ച് 150ഓളം വിദ്യാർഥികൾ എന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, ടെർമിനലിന്റെ വിവിധഭാഗങ്ങളിലായി തമ്പിടിച്ചിരിക്കുന്നത് 500ഓളം ആളുകളാണ്. ഇതിൽ 400ഓളം പേരും വിദ്യാർഥികളാണെന്നാണ് വിവരം.
ഇൻഡിഗോ എയർലൈൻസിന്റെ 339645 എന്ന ഫ്ളൈറ്റിലാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി ഗായത്രി ഉൾപ്പെടുന്ന 200 ലധികം വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.50ന് പുറപ്പെട്ട ഇവർ രാവിലെ 10ഓടെ ഡെൽഹിയിലെത്തും. ഇനിയും 250ലധികം ഇന്ത്യക്കാർ ഹംഗറി എയർപോർട്ടിൽ ഉണ്ടെന്നാണ് വിവരം.
യുക്രൈനിൽ മൂന്നാം വർഷം മെഡിസിന് പഠിക്കുന്ന ഗായത്രിക്കൊപ്പം മറ്റൊരു മലയാളി വിദ്യാർഥിനി കൂടി ഇതേ എയർലൈൻസിൽ യാത്ര ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ടോടെ ഹംഗറി എയർപോർട്ടിൽ നിന്ന് ഒരു സംഘം ഇന്ത്യക്കാരുമായി മറ്റൊരു ഫ്‌ളൈറ്റ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടിരുന്നു.
എന്നാൽ, ഇതേ എയർപോർട്ടിൽ കുടുങ്ങികിടക്കുന്ന മറ്റുയാത്രികരുടെ കാര്യത്തിൽ അനിശ്‌ചിതാവസ്‌ഥ തുടരുകയും ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഉൾപ്പടെയുള്ള അഡ്‌മിനിസ്‌റ്ററേറ്റിവ് സംവിധാനങ്ങളുടെ ശ്രദ്ധ ലഭിക്കാതെ വരികയും ചെയ്‌തപ്പോൾ ഗായത്രിയുടെ അമ്മാവൻ അനിൽകുമാർ നായർ വേൾഡ് എൻആർഐ കൗൺസിലിനെ ബന്ധപെട്ടു.
തുടർന്ന്, കൗൺസിൽ ഗായത്രിയുമായി ബന്ധപ്പെടുകയും, സാഹചര്യം മനസിലാക്കുകയും ചെയ്‌ത ശേഷം കേന്ദ്ര സർക്കാരിനേയും വിദേശ കാര്യമന്ത്രാലയത്തിനെയും ഹംഗറിയിലെ എംബസിയേയും ഒഫിഷ്യൽ ചാനലിൽ സ്‌ഥിതിഗതികൾ അറിയിച്ചു. ഈ ഇടപെടൽ ഫലം കാണുകയും അത് വാർത്തയാകുകയും ചെയ്‌തതോടെ 1 മണിക്കൂറിനകം വിവിധ എംബസികളും കേന്ദ്ര ഉദ്യോഗസ്‌ഥരും ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥരും ഉൾപ്പടെയുള്ളവർ തുടർച്ചയായി ഗായത്രിയെ ബന്ധപ്പെട്ടു.
ഗൗരവം തിരിച്ചറിഞ്ഞ എംബസി അതിവേഗ ഇടപെടൽ ആരംഭിക്കുകയും തുടർന്ന് സ്വിറ്റ്‌സർലൻഡ് എയർപോർട്ടിൽ ഉണ്ടായിരുന്ന ഇൻഡിഗോ എയർലൈൻസിന്റെ ഫ്‌ളൈറ്റ് ഹംഗറി എയർപോർട്ടിൽ വരുത്തുകയും ഗായത്രി ഉൾപ്പെടുന്ന സംഘം പുറപ്പെടുകയുമായിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറും ഗായത്രിയെ വിളിച്ചു ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.
ബന്ധുക്കൾക്കും നാടിനും ആശ്വാസമായി ഗായത്രി ഉൾപ്പെടുന്നവർ രാവിലെ ഇന്ത്യയിൽ എത്തുമെങ്കിലും ഇനിയും ആയിരകണക്കിന് വിദ്യാർഥികളും ഇതര ഇന്ത്യക്കാരും ഉൾക്കിടിലത്തോടെ യുക്രൈനിലും ഹംഗറി ഉൾപ്പടെയുള്ള സമീപ രാജ്യങ്ങളിലും ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.
ഇന്ത്യൻ എംബസിയുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയും നിരന്തര ഇടപെടൽ നടക്കുന്നുണ്ടെങ്കിലും വിവിധ നിയമ-സാങ്കേതിക തടസങ്ങളാണ് ഒഴിപ്പിക്കൽ ദൗത്യത്തിന് വേഗംകുറക്കുന്നത്. എങ്കിലും മൂന്നോ നാലോ ദിവസം കൊണ്ട് മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം.
Most Read: മീ ടു ആരോപണം; ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ