പൊന്നാനി: പടിഞ്ഞാറേക്കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിന് കിഫ്ബിയുടെ അംഗീകാരം. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തിനെ കുറുകെ ഒരു കിലോമീറ്ററോളം വരുന്ന പാലമാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം-കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 289 കോടിയാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അനുവദിച്ചത്. കൊല്‍ക്കത്തയിലെ ഹൗറ മോഡല്‍ തൂക്കുപാലമാവും നിര്‍മ്മിക്കുക.
സ്‌ഥലം എംഎല്‍എ ആയ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ അടക്കമുള്ളവർ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചിരുന്നു. തലപ്പാടി-ഇടപ്പള്ളി എന്‍എച്ച് 66-ലെ ഭാഗങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ടാണ് 650 കിലോമീറ്റര്‍ തീരദേശ ഇടനാഴി നിര്‍മ്മിക്കുന്നത്.
ടൂറിസം മേഖലയില്‍ ഏറെ സാദ്ധ്യതകള്‍ മുന്നോട്ട് വെക്കുന്നതാണ് പദ്ധതി. പാലത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളിലെ വികസനം കൂടി ഇതില്‍ ഉള്‍പ്പെടുന്നു. കടലിനോട് അഭിമുഖമായി വാക്‌വേയും സഞ്ചാരികള്‍ക്ക് ഇരിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്.
Read Also: സഞ്ചാരികളെ കാത്ത് വയനാട്; ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും