കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ മുതൽ തുറക്കുമെന്നായിരുന്നു ആദ്യം സർക്കാർ അറിയിച്ചിരുന്നതെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാൻ വൈകിയത് ആശയക്കുഴപ്പം ഉണ്ടാക്കി. ഇന്നലെ ഉച്ചയോടെയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
ആദ്യഘട്ടത്തിൽ 10 ടൂറിസം കേന്ദ്രങ്ങളാണ് തുറക്കുന്നത്. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. പൂക്കോട്, എടക്കൽ ഗുഹ, കുറുവ ദ്വീപ്, മാവിലാംതോട് പഴശ്ശി സ്‌മാരകം, പ്രിയദർശിനി ടീ എസ്‌റ്റേറ്റ്, ബത്തേരി ടൗൺ സ്‌ക്വയര്‍, കറലാട് തടാകം, അമ്പലവയൽ ടേക്ക് എ ബ്രേക്ക്, കലക്റ്ററേറ്റ് ഉദ്യാനം, ചീങ്ങേരി സാഹസിക കേന്ദ്രം എന്നിവയാണ് തുറക്കുക.
എന്നാൽ, 22ന് ഉൽഘാടനത്തിനു ശേഷം മാത്രമേ ചീങ്ങേരി സാഹസിക കേന്ദ്രം തുറക്കൂ. അതേസമയം കാരാപ്പുഴ, ബാണാസുര അണക്കെട്ടുകൾ സഞ്ചാരികൾക്കായി തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
Malabar News: കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ കൂടി അനുവദിച്ചു
പൂക്കോട് തടാകം, എടക്കൽ ഗുഹ, കറലാട് തടാകം എന്നിവിടങ്ങളിൽ ഒരേ സമയം 100 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കുറവാ ദ്വീപ്, പ്രിയദർശിനി ടീ എസ്‌റ്റേറ്റ്, ബത്തേരി ടൗൺ സ്‌ക്വയര്‍ എന്നിവിടങ്ങളിൽ ഒരേ സമയം 50 പേർക്കും മാവിലാംതോട് പഴശ്ശി സ്‌മാരകത്തിൽ 150 പേർക്കും പ്രവേശനം അനുവദിക്കും. ചീങ്ങേരി സാഹസിക കേന്ദ്രം- 400, അമ്പലവയൽ ടേക്ക് എ ബ്രേക്ക്- 3, കലക്റ്ററേറ്റ് ഉദ്യാനം- 20 എന്നിങ്ങനെയാണ് ഒരേ സമയം പ്രവേശനം അനുവദിക്കുന്ന ആളുകളുടെ എണ്ണം. സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.