ന്യൂഡെല്‍ഹി: മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ വിദ്യാഭ്യാസം നിർത്തലാക്കണം എന്നും മദ്രസ എന്ന വാക്ക് ഇല്ലാതാകണമെന്നും ഹിമാന്ത പറഞ്ഞു.
മദ്രസകളില്‍ പോകുന്നത് കൊണ്ട് ഡോക്‌ടറോ എഞ്ചിനീയറോ ഒന്നും ആകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞുനോക്കൂ. മദ്രസയില്‍ പോകുന്നത് അവര്‍ തന്നെ നിര്‍ത്തിക്കോളും. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രായമാകുമ്പോള്‍ കുട്ടികള്‍ക്ക് എല്ലാ മതപഠന ശാലകളിലും പ്രവേശനം അനുവദിക്കണം.
അവിടെ നിന്നും ലഭിക്കുന്ന അറിവുകളെ അടിസ്‌ഥാനപ്പെടുത്തി ഏത് വിശ്വാസം തിരഞ്ഞെടുക്കണമെന്ന് കുട്ടികള്‍ തീരുമാനിക്കട്ടെ. കുട്ടികള്‍ക്ക് ഖുര്‍ആന്‍ വീട്ടില്‍ പഠിപ്പിക്കട്ടെ. മദ്രസകളിലേക്ക് കുട്ടികളെ വിടുന്നന്നത് മനുഷ്യാവകാശ ലംഘനമാണ്; ഹിമാന്ത വ്യക്തമാക്കി.
‘മതപഠന കേന്ദ്രങ്ങളില്‍ പോകാന്‍ കുട്ടികളെ ഒരുകാരണവശാലും നിര്‍ബന്ധിക്കരുത്. അവര്‍ക്ക് തീരുമാനമെടുക്കാന്‍ പ്രായമാകുമ്പോള്‍ സ്വയം മതം സ്വീകരിക്കട്ടെ,’- ഇന്ത്യാ ടുഡേയുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ അസം മുഖ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്‌ഥാന മദ്രസ കമ്മിറ്റി അസം ഡിവിഷന്‍ ബെഞ്ചിനേയും ഗുവാഹത്തി ഹൈക്കോടതിയേയും സമീപിച്ചതിനെ തുടർന്ന് സർക്കാർ തീരുമാനത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
Read also: രാഷ്‌ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യം; ബിജെപി എംപി