ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ബിജെപിയുടെ മുഖ്യമന്ത്രി ഒരു എംപിയുടെ പിതാവിന്റെ വ്യക്‌തിത്വത്തെ ചോദ്യം ചെയ്‌തിരിക്കുകയാണെന്നും ഇതാണോ നിങ്ങളുടെ പാര്‍ട്ടിയുടെ സംസ്‌കാരമെന്നും തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു.
“ഇതാണോ നിങ്ങളുടെ പാര്‍ട്ടിയുടെ സംസ്‌കാരം? ഇതാണോ ഹിന്ദുമതം? ഇതാണോ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം? നിങ്ങളുടെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ മറ്റൊരു രാഷ്‌ട്രീയ നേതാവിനോട് നിങ്ങളുടെ പിതാവ് ആരാണെന്ന് ചോദിക്കുകയാണ്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്ക് ലജ്‌ജ തോന്നുകയാണ്. എനിക്ക് കരയാനാണ് തോന്നുന്നത്. ഇത് രാജ്യത്തിന് നല്ലതല്ല,”- കെസിആര്‍ പറഞ്ഞു.
ഇതാണോ ഹിന്ദു പുരാണങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച ചന്ദ്രശേഖര്‍ റാവു, ധര്‍മ്മത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അസം മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നും ഹിമന്ത ശര്‍മ്മയെ പുറത്താക്കണമെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയോട് ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രി ഇങ്ങനെ സംസാരിക്കാന്‍ പാടുണ്ടോ എന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും കെസിആര്‍ ഓർമപ്പെടുത്തി.
2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ്മ നിരന്തരം കോൺഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യമിട്ട് വിവാദ പ്രസ്‌താവനകള്‍ നടത്തിവരുന്നുണ്ട്. ‘നിങ്ങൾ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങൾ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?’ എന്നായിരുന്നു ഹിമന്ത ശർമ്മയുടെ ഒരു വിവാദ പ്രസ്‌താവന.
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി പുതിയ കാലത്തെ ജിന്നയാണെന്നും ഹിമന്ത ആരോപിച്ചിരുന്നു. രാജ്യത്തെ മറ്റ് നാല് സംസ്‌ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.
Most Read: വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ