വയനാട്: കുറുക്കൻ മൂലയെ വിറപ്പിച്ച് വീണ്ടും കടുവ ഇറങ്ങി. ജനവാസ മേഖലയിൽ തമ്പടിച്ച കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ തുടരവേ ഇന്നും പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്‌ഥാപിച്ച കൂടിന് സമീപത്താണ് ഇന്ന് കാൽപ്പാടുകൾ കണ്ടെത്തിയത്. കുറുക്കൻമൂലയിലെ നാല് കിലോമീറ്റർ ചുറ്റളവിൽ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കടുവയെ പിടികൂടാൻ വനംവകുപ്പിന്റെയും പോലീസിന്റെയും വൻ സാന്നാഹം തന്നെ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. വനംവകുപ്പ് ഇന്നലെ പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്‌തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം.
കടുവക്കായി ഡ്രോണുകള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ തിന്നത്. വളർത്ത് മൃഗങ്ങളെ നഷ്‌ടപെട്ട കർഷകർക്ക് നഷ്‌ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ വൻ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു.
വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പോലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതര്‍ നിർദ്ദേശം നല്‍കി. കുറുക്കന്‍മൂലയില്‍ വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്‌ഥലങ്ങള്‍ വെട്ടിത്തെളിക്കാന്‍ റവന്യൂവകുപ്പിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Most Read: വിവാഹ സമയത്ത് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനമല്ല; ഹൈക്കോടതി