മലപ്പുറം: ഇനി ധൈര്യമായി വീടുപൂട്ടി പുറത്തുപോകാം, ആളില്ലാത്ത വീട്ടിൽ നടക്കുന്ന മോഷണം തടയാൻ പുതിയ സംവിധാനവുമായി കുറ്റിപ്പുറം പോലീസ്. തെഫ്റ്റ് അലാറം എന്ന സംവിധാനമാണ് ഇതിനായി പോലീസ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യങ്ങളിൽ പോലീസ് സൗജന്യമായി തെഫ്റ്റ് അലാറം സ്‌ഥാപിച്ചു തരും.
ഒരു ദിവസം മുതൽ ഏതാനും ആഴ്‌ചകൾ വരെ വീട് പൂട്ടിയിടേണ്ടി വരുന്നവർക്ക് അലാറം സ്‌ഥാപിക്കാനായി പോലീസിനെ സമീപിക്കാം. വീടിനകത്തേക്ക് ആരെങ്കിലും പ്രവേശിക്കാൻ ശ്രമിച്ചാൽ പോലീസ് സ്‌റ്റേഷനിലേക്കും വീട്ടുടമയുടെയോ അയൽവാസികളുടെയോ ബന്ധുക്കളുടെയോ ഫോണിലേക്കും കോൾ വരുന്ന സംവിധാനമാണ് തെഫ്റ്റ് അലാറം. കൂടാതെ, ഒളിപ്പിച്ചുവെച്ച ക്യാമറകൾവഴി വീട്ടിനകത്തെ ദൃശ്യങ്ങളും മൊബൈൽ ഫോണിൽ ലഭ്യമാകും.
റെസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ മോഷണത്തിനെതിരേയുള്ള ജനകീയപ്രതിരോധം എന്ന നിലക്കാണ് അലാറം സ്‌ഥാപിക്കുന്നതെന്ന് കുറ്റിപ്പുറം ഇൻസ്‌പെക്‌ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.
Malabar News: ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം
തെഫ്റ്റ് അലാറത്തിന്റെ ആവശ്യമുള്ളവർ വിവരം സ്‌റ്റേഷനിൽ അറിയിച്ചാൽ പോലീസ് നേരിട്ട് എത്തിയോ പോലീസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഏജൻസി മുഖേനയോ അലാറം വീടുകളിൽ സജ്ജീകരിക്കും. അലാറം സ്‌ഥാപിക്കാത്ത വീടുകളിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും.
13,000 രൂപയോളമാണ് തെഫ്റ്റ് അലാറത്തിന്റെ ചിലവ്. താൽക്കാലിക ആവശ്യത്തിന് സൗജന്യമായി സ്‌ഥാപിക്കുന്ന അലാറം സ്‌ഥിരമായി ആവശ്യമുള്ള വീടുകൾക്കോ വ്യാപാര സ്‌ഥാപനങ്ങൾക്കോ മിതമായ നിരക്കിൽ നൽകാനും പോലീസിന് പദ്ധതിയുണ്ട്. നിലവിൽ രണ്ടെണ്ണമാണ് പോലീസിന്റെ പക്കലുള്ളത്. കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അടുത്തടുത്തുള്ള ഒന്നിലധികം വീടുകളെ ഒരേസമയം ഒരു അലാറം വഴി ബന്ധിപ്പിക്കാനും സാധിക്കുമെന്ന് പോലീസ് പറഞ്ഞു.
കുറ്റിപ്പുറത്ത് മോഷണങ്ങൾ പെരുകിയതോടെയാണ് ഇത്തരമൊരു പദ്ധതിക്ക് പോലീസ് മുന്നിട്ടിറങ്ങിയത്. ഒരാഴ്‌ചക്കിടെ കുറ്റിപ്പുറത്ത് മൂന്ന് വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്.
Malabar News: പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡിനെതിരെ പരാതി