കണ്ണൂർ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
സ്‌കൂളിലെ ഹൈസ്‌ക്കൂൾ ബ്ളോക്കിലുള്ള കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച 28 ലാപ്ടോപ്പുകൾ ആയിരുന്നു മോഷണം പോയത്. പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്‌കൂളിന് നൽകിയ 8 ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളാണിവ.
കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. ലാബിന്റെ പൂട്ടുപൊളിച്ചാണ് ലാപ്‌ടോപ്പുകൾ മോഷ്‌ടിച്ചത്. പത്താം ക്ളാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് വരാനിരിക്കുന്ന ഐ ടി പരീക്ഷക്കായി ഇത്രയും ലാപ്ടോപ്പുകൾ ലാബിൽ സജ്‌ജീകരിച്ചത്. എന്നാൽ കോവിഡ് വ്യാപനം കണക്കിലെടുത്തു പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
അതേസമയം സ്‌കൂളിന്റെ പ്രധാന കവാടത്തിലെയും സ്‌കൂളിന് സമീപത്തെ സ്‌ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇരിട്ടി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എംപി രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം അബ്ബാസ് അലി, അഖിലേഷ്, കെടി മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
Malabar News: കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു