കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ളാന്റ് സ്‌ഥാപിച്ചത്. 13 കിലോലിറ്റർ ശേഷിയുള്ള പ്ളാന്റാണ് സ്‌ഥാപിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആണ് പ്ളാന്റ് മാറ്റി സ്‌ഥാപിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള കളക്‌ടറുടെ ഉത്തരവിലാണ് നടപടി.
സംസ്‌ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. ഗുരുതരാവസ്‌ഥയിൽ ഉള്ള രോഗികളിൽ ഏറിയ പങ്കും ചികിൽസ തേടുന്നത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. എന്നാൽ ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനെ തുടർന്ന് മെയ് ഒന്നിന് കളക്‌ടർ അടിയന്തരമായി ഉത്തരവിറക്കുക ആയിരുന്നു.
ഇതിന് പിന്നാലെ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്തു മെയ് ദിനത്തിലെ അവധി വേണ്ടെന്ന് വെച്ച് ഉരാളുങ്കൽ തൊഴിലാളികൾ പ്ളാന്റ് മാറ്റിവെക്കുന്ന പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. ഓക്‌സിജൻ പ്ളാന്റ് നിർമ്മാതാക്കളുടെ സാങ്കേതിക പിന്തുണയോടെയാണ് ഊരാളുങ്കൽ സൊസൈറ്റി പ്രവർത്തനങ്ങൾ നടത്തിയത്.
ആശുപത്രിയിലെ പുതിയ ബ്ളോക്കിന് മുൻവശത്തുള്ള പ്ളാന്റിന്റെ പ്രവൃത്തി ഒരാഴ്‌ചകൊണ്ടാണ് പൂർത്തീകരിച്ചത്. 700 രോഗികളെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന ഈ ബ്‌ളോക്കിൽ 120 ഐസിയു ബെഡുകളും ഉണ്ട്. അതേസമയം ഓക്‌സിജൻ പ്ളാന്റ് മാറ്റി സ്‌ഥാപിക്കുന്നതിൽ സൊസൈറ്റിയെ പ്രതിരോധ സെക്രട്ടറി അജയ് കുമാർ അഭിനന്ദനം അറിയിച്ചു.
Malabar News: ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ