ഹൈദരാബാദ്: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ അടച്ചിടാന്‍ തെലങ്കാന സർക്കാർ തയാറെടുക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്.
തെലങ്കാനയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുട്ടികളും അധ്യാപകരും അടക്കം 140 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ബാലനഗറിലെ ഒരു സ്‌കൂളില്‍ 38 വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്‌ചയും, തിങ്കഴളാഴ്‌ച മച്ചേരിയല്‍ എന്ന സ്‌ഥലത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ 56 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു.
അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍ 10 വരെയുള്ള ക്ളാസുകള്‍ വീണ്ടും അരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ കൂടുന്നതോടെ 8 വരെയുള്ള ക്ളാസുളിലെ പഠനം വീണ്ടും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതുമായി ബന്ധപ്പെട്ട് പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ് എന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് കൂടുതല്‍ റിപ്പോര്‍ട് ചെയ്യുന്ന ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Read Also: ബിജെപി അധ്യക്ഷൻ മൽസരിക്കില്ല; ബംഗാളിലെ പ്രചാരണങ്ങൾക്ക് ശ്രദ്ധ കൊടുക്കും