ന്യൂഡെല്‍ഹി: രാജ്യമൊട്ടാകെ നടത്തിയ പഠനങ്ങളില്‍ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും രണ്ട് പഠനങ്ങളാണ് വിഷയത്തില്‍ നടത്തിയത്. വൈറസിന്റെ ജനിതക ഘടന, മറ്റു വ്യതിയാനങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക വിവരം പുറത്തുവിട്ടത്. വാക്‌സിൻ നിര്‍മ്മാണം, വിതരണം എന്നിവയും യോഗം ചര്‍ച്ച ചെയ്‌തു.
വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസുകളാണ് രാജ്യത്ത് ഉള്ളതെങ്കില്‍ വാക്‌സിൻ ഫലപ്രദമാവില്ല എന്നായിരുന്നു പലരും ഉന്നയിച്ച വാദം.
ഇതുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടത്തിയ പഠനങ്ങളും വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ രാജ്യത്ത് തന്നെ പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. ഐസിഎംആര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജി എന്നിവ ചേര്‍ന്നാണ് പഠനങ്ങള്‍ നടത്തിയത്.
വൈറസുകളിലെ ജനിതകമാറ്റം
സാധാരണ വൈറസുകളെ അവയുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന ജനിതക വ്യതിയാനങ്ങളാണ് ഇത്തരം മ്യൂട്ടേഷനുകളിലേക്ക് നയിക്കുന്നത്. ഇത് അവയുടെ വ്യാപനം വർധിക്കാൻ ഇടയാക്കുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍ ശക്‌തമാവാം. മനുഷ്യന്‍ വളര്‍ത്തിയെടുക്കുന്ന കൃത്രിമ രോഗപ്രതിരോധ സംവിധാനത്തെ (വാക്‌സിൻ) മറികടക്കാന്‍ ഇവക്ക് കഴിയും.
Read Also: ഇന്ത്യയിലെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതം; ലഡാക്ക് സംഘർഷത്തിൽ അമിത് ഷാ