ന്യൂഡെല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവൻ സംസ്‌ഥാനങ്ങള്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് വാക്‌സിന്‍ എത്തിക്കേണ്ടത് സംസ്‌ഥാനങ്ങളുടെ ചുമതലയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്ത് റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത് കോവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്‌ചാത്തലത്തില്‍ ഉൽപാദനം വെട്ടിക്കുറച്ചത് മൂലമാണെന്നും മന്ത്രി വ്യക്‌തമാക്കി. റെംഡെസിവിറിന്റെ ഉൽപാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തില്‍ ഡ്രഗ്സ് കണ്‍ട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉൽപാദകരുടെ യോഗം വിളിച്ചുചേര്‍ക്കുകയും റെംഡെസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്; ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കൂടാതെ കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിൻ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Read Also: കോവിഡ് വ്യാപനം രൂക്ഷം; രാജസ്‌ഥാനില്‍ 16 മുതൽ രാത്രികാല കര്‍ഫ്യൂ