തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. ശാഖായുടെ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ നേരത്തെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവ് അരുണിന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
ശനിയാഴ്‌ച രാവിലെയാണ് ശാഖയെ (51) കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ വൈദ്യുത അലങ്കാരത്തിൽ നിന്ന് ശാഖക്ക് ഷോക്കേറ്റെന്നായിരുന്നു അരുൺ പോലീസിനോട് പറഞ്ഞത്. എന്നാൽ അയൽക്കാരും മറ്റും സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് അരുണിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്‌തതിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചത്.
സമ്പന്നയായ ശാഖയും 26കാരനായ അരുണും പ്രണയത്തിന് ഒടുവിൽ വിവാഹിതർ ആയെന്നാണ് സമീപവാസികൾ നൽകുന്ന വിവരം. രണ്ട് മാസങ്ങൾക്ക് മുൻപ് മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ അരുണിന്റെ ബന്ധുക്കൾ വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
വിവാഹത്തിന് പിന്നാലെ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു. വിവാഹ ഫോട്ടോ പുറത്തായതും വിവാഹം രജിസ്‌റ്റർ ചെയ്യാതിരുന്നതുമെല്ലാം അരുണിനെ പ്രകോപിതനാക്കി. ഇരുവരുടെയും പ്രായവ്യത്യസം പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കിയതും അരുണിന് നാണക്കേടായി. ഇതിനിടെ ശാഖയിൽ നിന്നും 10 ലക്ഷത്തോളം രൂപയും കാറും അരുൺ സ്വന്തമാക്കിയിരുന്നു. സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്ന് അരുൺ പോലീസിൽ മൊഴി നൽകിയതായാണ് സൂചന.
Read also: കൊടുംക്രൂരത; 16കാരിയെ 4 വർഷത്തിനിടെ പീഡിപ്പിച്ചത് 200ഓളം പേർ