തിരുവനന്തപുരം: കെവി തോമസ് അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തിയതെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരു പാർട്ടിക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തിയതാണ് എന്നും തിരുവഞ്ചൂർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടിയെ വഞ്ചിക്കാനായി എതിർ സ്‌ഥാനാർഥിയുടെ സ്‌റ്റേജിൽ എത്തിയില്ലേ? എന്നിട്ട് പ്രസ്‌ഥാനത്തെ തള്ളിപ്പറഞ്ഞില്ലേ? ഇതിനെക്കാൾ കൂടുതൽ എന്ത് തെറ്റാണ് ചെയ്യേണ്ടത്? ചെയ്യാവുന്നതിന്റെ പരമാവധിയല്ലേ? ഒരു പാർട്ടിക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? ആദ്യം മുതലേ ഞങ്ങൾക്ക് ഇതറിയാമായിരുന്നു. സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തിയതാണ്. പാർട്ടിയുടെ അനുമതി വാങ്ങാതെ പാർട്ടി കോൺഗ്രസിൽ പോയതാണ് പ്രശ്‍നം. പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് പിന്നീട് കെവി തോമസ് സ്വീകരിച്ചത്.”- തിരുവഞ്ചൂർ പറഞ്ഞു.
ഇനി കാത്തിരിക്കാനാകില്ലെന്നും കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ സുധാകരൻ പറഞ്ഞു. എഐസിസി അനുമതിയോടെയാണ് നടപടിയെന്നും കെ സുധാകരൻ അറിയിച്ചു
തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ എത്തിയതിന് പിന്നാലെയാണ് കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അറിയിച്ചത്. തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെവി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്‌തത്. കേരള മുഖ്യമന്ത്രി ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്‌തിയാണ് എന്നായിരുന്നു കെവി തോമസ് പിണറായി വിജയനെ വിശേഷിപ്പിച്ചത്.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെവി തോമസിനെതിരെ നടപടി ആരംഭിച്ചത്. എന്നാൽ താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്ന് വ്യക്‌തമാക്കിയ കെവി തോമസ് കോണ്‍ഗ്രസ് ഒരു ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ലെന്നും അതിനൊരു വ്യക്‌തമായ കാഴ്‌ചപ്പാടും ചരിത്രവുമുണ്ടെന്നും പറഞ്ഞിരുന്നു.
Read also: മാദ്ധ്യമ പ്രവർത്തകന് നേരെ പോലീസ് മർദ്ദനം, അസഭ്യവർഷം; മുഖ്യമന്ത്രിക്ക് പരാതി