ന്യൂഡെൽഹി: ഭരണകൂട നയങ്ങളിൽ പ്രതിഷേധിക്കുകയും മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്‌തതിന്റെ പേരിൽ വേട്ടയാടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തവർക്ക് കൂടി റിപ്പബ്ളിക്കിൽ ഇടമുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര.
യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞാണ് മൊയ്‌ത്രയുടെ പ്രതികരണം. “നമ്മുടെ റിപ്പബ്ളിക്കിന് സന്തോഷ ജൻമദിനം. എന്നാൽ ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കൂടി റിപ്പബ്ളിക്കാണ്,”-തൃണമൂൽ എംപി മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്‌തു.
നിരവധി പേരാണ് പോസ്‌റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. കശ്‌മീരിൽ പൊതുസുരക്ഷാ നിയമത്തിന് കീഴിൽ അറസ്‌റ്റിലായ നിരവധി യുവാക്കളെയും ഓർക്കേണ്ടതുണ്ടെന്ന് ഒരാൾ കുറിച്ചു. ചിലർ മഹുവയുടെ അഭിപ്രായ പ്രകടനത്തിന് എതിരെയും രംഗത്തെത്തി. ഈ ദിനം രാജ്യസ്‌നേഹികളെ ഓർക്കുന്നതാണെന്നും രാജ്യത്തിന്റെ ‘ശത്രുക്കളെ’ ശിക്ഷിക്കണമെന്ന് ഭരണഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു.
‘ഒടുവിൽ ഒരാൾ ഷർജീൽ ഇമാമിനെ ഓർമിപ്പിച്ചിരിക്കുന്നു, നിങ്ങൾക്കു നന്ദി’ എന്നാണ് മറ്റൊരാൾ കുറിച്ചത്. ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട് തയ്യാറാക്കാനുള്ള യാത്രക്കിടെ 2020 ഒക്‌ടോബർ 5നാണ് സിദ്ദീഖ് കാപ്പൻ യുപി പോലീസിന്റെ പിടിയിലായത്. സിദ്ദീഖിന് എതിരെ യുപി പോലീസ് യുഎപിഎ ചുമത്തിയിരുന്നു. കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യുപി പോലീസ് സമർപ്പിച്ചിട്ടുള്ളത്.Most Read: പുരോഗതിക്കായി കൈകോർക്കണം, തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; മുഖ്യമന്ത്രി