തിരുവനന്തപുരം: ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമുണ്ടായത്. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ.
തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ് നിർമിക്കാനും മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വങ്ങൾക്കു മേൽ അധികബാധ്യത വരുത്തില്ല. പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു. തർക്കങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം 15 ലക്ഷത്തോളം ആളുകൾ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിലേത് പോലെ വെടികെട്ട് നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. മെയ് 10നാണ് തൃശൂർ പൂരം.
Most Read: പോലീസ് തലപ്പത്തെ അഴിച്ചുപണി: സിനിമകളിലെ സ്‌ഥിരം ആന്റി ക്ളൈമാക്‌സ് രംഗം; ഡബ്ള്യുസിസി