ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുദ്ഗാമിൽ പ്രശസ്‌ത ടെലിവിഷൻ- ടിക് ടോക് താരം അമ്രീൻ ഭട്ടി(35)നെ ലഷ്‌കറെ തയിബ ഭീകരർ വെടിവെച്ചുകൊന്നു. ബുധനാഴ്‌ച രാത്രി 7.55ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് സംഭവം.
വെടിയേറ്റ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു. വെടിവെപ്പിൽ അമ്രീൻ ഭട്ടിന്റെ 10 വയസുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിനും പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്.
കശ്‍മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ചൊവ്വാഴ്‌ച സൗരയിൽ മകളെ ട്യൂഷനു വിടാൻ പോയ പോയ പൊലീസുകാരൻ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു. സൈഫുള്ള ഖ്വാദ്രിയാണ് കൊല്ലപ്പെട്ടത്. അൻജാർ മേഖലയിലുള്ള വസതിയിൽ നിന്നിറങ്ങുമ്പോളാണ് ഖ്വാദ്രിക്കും മകൾക്കും നേരേ ഭീകരർ വെടിയുതിർത്തത്.
ഈ സംഭവത്തിന് പിന്നാലെയാണ് അമ്രീൻ ഭട്ടിനെയും സമാനമായ രീതിയിൽ കൊല്ലപ്പെടുത്തിയത്. അതേസമയം ഖ്വാദ്രിയുടെ 9 വയസുള്ള മകളുടെ വലതു കൈക്ക് വെടിയേറ്റിരുന്നു. കുട്ടി സുഖം പ്രാപിച്ചുവരുന്നു. അതേസമയം പോലീസുകാരന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്‌കറെ തയിബയുടെ 2 പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
Most Read: പിസി ജോർജിനെ തളച്ചു; 14 ദിവസം റിമാൻഡിൽ