വഞ്ചിയൂര്‍: മത വിദ്വേഷ പ്രസംഗകേസില്‍ അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അല്‍പസമയം മുന്‍പാണ് പിസി ജോര്‍ജിനെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയത്.
പിസി ജോര്‍ജിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജാരാക്കാനാണ് നേരത്തെ പോലീസ് ആലോചിച്ചിരുന്നത്. ഏറെ അനിശ്‌ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് രാവിലെ പിസി ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കാമെന്ന കാര്യത്തില്‍ തീരുമാനമാകുന്നത്.
അല്‍പസമയം മുന്‍പാണ് പിസി ജോര്‍ജിന്റെ വൈദ്യ പരിശോധന നടന്നത്. ഇന്നലെ അര്‍ധ രാത്രി 12.35 ഓടെയാണ് ഫോര്‍ട് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.
എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ്, മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പിസി ജോർജിന് അഭിവാദ്യം അർപ്പിച്ചു.
അതേസമയം വെണ്ണല പ്രസംഗത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ പിസി ജോർജിനെ പാലാരിവട്ടം പോലീസ് വിശദമായി ചോദ്യം ചെയ്‌തു. വെണ്ണലയിലെ സപ്‌താഹ യജ്‌ഞത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ നോട്ടിസിൽ ജോർജിന്റെ പേരുണ്ടായിരുന്നില്ല. സംഘാടകർക്കും മുന്നറിവുണ്ടായിരുന്നില്ല. എന്നിട്ടും പരിപാടിയിൽ ജോർജ് പങ്കെടുക്കാനും വിദ്വേഷപ്രസംഗം ആവർത്തിക്കാനുമുള്ള സാഹചര്യം എങ്ങനെ ഒരുങ്ങിയെന്നാണു പോലീസ് പരിശോധിക്കുന്നത്.
വെണ്ണലയിലെ പ്രസംഗത്തിന്റെ സിഡിയും സ്‌ക്രിപ്റ്റും തിരുവനന്തപുരം കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. പ്രാദേശിക ഓൺലൈനിൽ വന്ന വീഡിയോയാണു കോടതിയിൽ പ്രദർശിപ്പിച്ചത്. എന്നാൽ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മതവിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നുമാണ് ജോർജിന്റെ അഭിഭാഷകന്റെ വാദം.
Most Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും