കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്‌ക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിച്ചപ്പോൾ, വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാൽ പറഞ്ഞെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
ഇതിനിടെ നടിയുമായുളള വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പുകൾ വിജയ് ബാബു കോടതിയില്‍ ഹാജരാക്കി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും ആണ് വിജയ് ബാബു പറയുന്നത്. സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാൽസംഗ പരാതിയുമായി നടി എത്തിയതെന്നും വിജയ് ബാബു പറയുന്നു.
മാർച്ച് 16നും 22നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണ് നടി പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി വിജയ് ബാബു നിഷേധിച്ചു. 2018 മുതൽ താനുമായി പരിചയമുണ്ടെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. ഏപ്രിൽ 12ന് തന്റെ ഉടമസ്‌ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ പരാതിക്കാരി എത്തി. ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്ന് പറയുന്ന തീയതിക്ക് ശേഷമാണ് ഇത്. കൂടാതെ പുതിയ ചിത്രത്തിലെ നായികയോട് നടി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്‌തമാക്കുന്നു.
അതേസമയം ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്‌ക്ക് വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.
Most Read: വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും