കാസര്‍ഗോഡ് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ വരുന്ന ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറച്ചതായി അധികൃതര്‍ വ്യക്‌തമാക്കി. ഇനിമുതല്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ മാത്രമേ ഇവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നാണ് അധികൃതര്‍ വ്യക്‌തമാക്കിയത്.
ഒപ്പം തന്നെ മറ്റെല്ലാ വ്യാപാര സ്‌ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജീവനക്കാരും ഗ്ളൗസും, മാസ്‌കും ശരിയായ രീതിയില്‍ ധരിക്കണമെന്നും, കടകൾ സാമൂഹിക അകലം ഉറപ്പ് വരുത്തി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ സ്‌ഥാപനങ്ങളിലും രജിസ്‌റ്ററും, സാനിറ്റൈസറും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ മാഷ് പദ്ധതി നോഡല്‍ ഓഫീസര്‍മാരായ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്‌തതായി വിലയിരുത്തി. കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന ആളുകളുടെ വിവരങ്ങള്‍ നഗരസഭയിലും, പോലീസിലും നല്‍കാനായി അധ്യാപകരോട് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭാ പരിധിയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
Read also : ദേശീയ അംഗീകാരം നേടി കണ്ണൂരില്‍ നിന്നും രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി