കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്‌റ്റുഡന്റ്സ് ആൻഡ് റിസർച്ച് സെന്റർ. ഇതിലെ ആൺകുട്ടികൾക്ക് താമസ സൗകര്യം ഇല്ലാത്തത് കൊണ്ട് വളരെ ശോചനീയമായ അവസ്‌ഥയിലാണ് താമസിക്കുന്നത്; ശിവരാമൻ കത്തിൽ ചൂണ്ടിക്കാട്ടി.
നിലവിൽ പെൺകുട്ടികൾക്ക് മാത്രമാണ് ഹോസ്‌റ്റൽ സൗകര്യം ഉള്ളത്. ആൺകുട്ടികളുടെ ഹോസ്‌റ്റൽ സൗകര്യത്തിനുള്ള സ്‌ഥലവും മറ്റും ഉണ്ടെങ്കിലും ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യമായ ഫണ്ടിന്റെ അപര്യാപ്‌തത കാരണമാണ് ഇത് നീണ്ടുപോകുന്നത്. നിലവിൽ ആൺകുട്ടികൾ താമസിച്ചു വരുന്നത് രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന അക്കാദമി ബ്ളോക്കിലും തൊട്ടടുത്ത ചെതലയം ആരോഗ്യ കേന്ദ്രത്തിലുമാണ്; കത്തിൽ പറയുന്നു.
2015ലാണ് ഇവിടെ ആദ്യക്ളാസ് ആരംഭിച്ചത്. അന്നുമുതൽ ഇതാണവസ്‌ഥ. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണം. നിലവിൽ കുട്ടികൾ താമസിക്കുന്ന ഇടങ്ങളിൽ വളരെ മോശം സാമൂഹ്യ ചുറ്റുപാടാണ്. കേരളത്തിലെ തന്നെ ആദ്യ ട്രൈബൽ ഇൻസ്‌റ്റിറ്റ്യൂട്ട് ആയ ഐടിഎസ്‌ആർ സെന്ററിന്റെ പുനർ ചർച്ചകൾ നടന്നതും പ്രാരംഭ നടപടികൾ പൂർത്തീകരിച്ചതും പദ്ധതി ആരംഭിച്ചതും 2011ൽ ഞാനാംഗമായ അംഗമായ സിൻഡിക്കേറ്റ് കാലഘട്ടത്തിലാണ്; ശിവരാമൻ മലബാർ ന്യൂസിനോട് പറഞ്ഞു.
പട്ടികജാതി വിഭാഗം അംഗമായിരുന്ന ശിവരാമന്റെ പ്രത്യേക താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പദ്ധതിക്ക് ജീവൻ വെച്ചത്. അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ആസ്തി വികസന ഫണ്ട് ഉപയോഗിക്കുന്നതിനായി പ്രത്യേക ഓർഡർ പുറത്തിറക്കി. ഇതിനെതുടർന്ന് സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ 50 ലക്ഷം രൂപ ആസ്തി വികസനഫണ്ടിൽ നിന്ന് കെട്ടിട നിർമാണത്തിന് അന്ന് അനുവദിച്ചു.
2013ൽ തറക്കല്ലിട്ട കെട്ടിടം 2015ൽ പൂർത്തീകരിച്ചു. ആ വർഷംതന്നെ, ബിഎ സോഷ്യോളജി ക്ളാസ് ആരംഭിച്ചു, പിന്നീട് എംഎ സോഷ്യോളജി ആരംഭിച്ചതല്ലാതെ മറ്റ് അക്കാദമിക് വികസനങ്ങൾ ഒന്നും തന്നെ നടന്നില്ല എന്നും ശിവരാമൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രത്യേക പരിഗണന നൽകി അടിസ്ഥാനപരമായി സൃഷ്ടിക്കേണ്ട ബോയ്‌സ് ഹോസ്‌റ്റൽ ആരംഭിക്കാത്തത് ട്രൈബൽ വിദ്യാർഥികളോടുള്ള അവഗണനയാണെന്നും ശിവരാമൻ പറയുന്നു.
Most Read: ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി