ന്യൂഡെൽഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്‌ചയിക്കാനും പെന്‍ഷന്‍പദ്ധതി പരിഷ്‌കരണം ചര്‍ച്ചചെയ്യാനും ഇപിഎഫ് ട്രസ്‌റ്റിന്റെ ബോര്‍ഡ് യോഗം (സിബിടി) വെള്ളി, ശനി ദിവസങ്ങളില്‍ ഗുവാഹാട്ടിയില്‍ ചേരും.
ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന് 100 കോടി രൂപ മുതിര്‍ന്ന പൗരര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് മാറ്റാനുള്ള നിർദ്ദേശവും സിബിടി പരിഗണിക്കും. 2020-21ല്‍ എട്ടര ശതമാനമായിരുന്നു പലിശ. ഓഹരി വിപണി ഇടിവും യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലുള്ള ആഗോള സാമ്പത്തിക സ്‌ഥിതിയും കണക്കിലെടുത്ത് പലിശ നിരക്കില്‍ നേരിയ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗണ്യമായ മാറ്റത്തിന് സാധ്യതയില്ല.
15,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ കൂടുതല്‍ തുക അടക്കാനുള്ള പെന്‍ഷന്‍ പരിഷ്‌കരണമാണ് പരിഗണനയിലുള്ളത്. 2014ല്‍ ഭേദഗതി ചെയ്‌ത നിലവിലെ പദ്ധതിപ്രകാരം ശമ്പളം എത്രയായാലും 15,000 രൂപയുടെ 8.33 ശതമാനമേ പെന്‍ഷന്‍ പദ്ധതിയിലേക്ക് വിഹിതമായി നല്‍കാനാവൂ.
വിഹിതം കുറവായതിനാല്‍ വളരെ തുച്ഛമായ തുകയാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും. നേരത്തേ പരിഗണനയിലുണ്ടായിരുന്ന ഈ ശുപാര്‍ശയിന്‍ മേല്‍ റിപ്പോർട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ സിബിടി യോഗത്തില്‍ സമിതി രൂപവൽകരിച്ചിരുന്നു.
2014 വരെ മുഴുവന്‍ ശമ്പളത്തിന്റെയും അടിസ്‌ഥാനത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ പൂര്‍ണ വിഹിതമടച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. കേസ് സുപ്രീംകോടതിയുടെ അന്തിമ പരിഗണനയിലാണ്. അതിനിടയിലാണ് പദ്ധതി വീണ്ടും പരിഷ്‌കരിക്കാനുള്ള നീക്കം ഇപിഎഫ് നടത്തുന്നത്.
Most Read: പന്നിയുടെ ഹൃദയവുമായി ജീവിച്ചത് രണ്ടുമാസം; ഒടുവിൽ മരണത്തിന് കീഴടങ്ങി ഡേവിഡ്