ന്യൂയോർക്ക്: ഹൃദയ ശസ്‌ത്രക്രിയ രംഗത്ത് നിർണായക ചുവടുവെപ്പായിരുന്നു 57കാരനായ ഡേവിഡ് ബെന്നറ്റിന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. എന്നാൽ, ശസ്‌ത്രക്രിയ നടന്ന് രണ്ട് മാസത്തിന് ശേഷം ഡേവിഡ് മരണത്തിന് കീഴടങ്ങി. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. അമേരിക്കയിലെ മെരിലാൻഡ് സർവകലാശാലയിലായിരുന്നു നിർണായക ശസ്‌ത്രക്രിയ നടന്നത്.
ഗുരുതരാവസ്‌ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായി ഉണ്ടായിരുന്നെങ്കിലും ഇതുപോലൊരു നേട്ടം ആദ്യമായിരുന്നു.
ശസ്‌ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്‌ടർമാർ ഡേവിഡിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. മനുഷ്യഹൃദയം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നതിനാൽ ഡേവിഡ് പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. ശസ്‌ത്രക്രിയ നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഇദ്ദേഹം സുഖം പ്രാപിച്ച് വരികയും ചെയ്‌തിരുന്നു. രണ്ടുമാസത്തോളം പന്നിയുടെ ഹൃദയവുമായി ജീവിച്ച ശേഷമാണ് ഡേവിഡ് മരണത്തിന് കീഴടങ്ങിയത്.
കൃത്യമായ സമയത്ത് അവയവം മാറ്റിവെക്കൽ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവ ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൗരൻമാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷേ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്‌ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്‌ളോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്‌ത്രക്രിയ നടത്തിയത്.
മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വെച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്‌ത്രക്രിയകളിൽ ഭൂരിഭാഗവും പൂർണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടൻ തന്നെ ഈ അവയവങ്ങൾ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങൾക്ക് കാരണമായിരുന്നത്. 1984ൽ ബേബി ഫേ എന്ന മരണാസന്നനായ ശിശു ഒരു വാലില്ലാ കുരങ്ങിന്റെ ഹൃദയവുമായി 21 ദിവസം ജീവിച്ചതാണ് ഇതിന് മുൻപത്തെ ഏറ്റവും വലിയ നേട്ടം.
Most Read: അഴിമതി ആരോപണം; സിജിഎസ്‌ടി ഉദ്യോഗസ്‌ഥരെ സിബിഐ അറസ്‌റ്റ് ചെയ്‌തു