ബാൾട്ടിമോർ: ഹൃദയ ശസ്‌ത്രക്രിയ രംഗത്ത് നിർണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം മാറ്റിവെച്ചു. അമേരിക്കയിലെ മെരിലാൻഡ് സർവകലാശാലയിലാണ് ചരിത്രമായ ശസ്‌ത്രക്രിയ നടന്നത്. 57കാരനായ ഡേവിഡ് ബെന്നറ്റിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വെച്ചുപിടിപ്പിച്ചത്.
മൂന്ന് ദിവസം മുൻപ് നടന്ന ശസ്‌ത്രക്രിയക്ക് ശേഷം രോഗി സുഖംപ്രാപിച്ച് വരികയാണ്. ഗുരുതരാവസ്‌ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായി ഉണ്ടായിരുന്നെങ്കിലും ഇതുപോലൊരു നേട്ടം ആദ്യമാണ്.
ശസ്‌ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്‌ടർമാർ ഡേവിഡിനെ ബോധ്യപ്പെടുത്തിയിരുന്നു. മനുഷ്യഹൃദയം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നതിനാൽ ഡേവിഡ് പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരിക്കുന്നു. ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയം മനുഷ്യ ശരീരത്തിൽ ഉടൻ തിരസ്‌കരിക്കാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ ശസ്‌ത്രക്രിയ തെളിയിച്ചതായി മേരിലാന്റിലെ ഡോക്‌ടർമാർ പറഞ്ഞു.
മനുഷ്യരുടെ അവയവങ്ങൾ ലഭിക്കുന്നതിലെ വലിയ കുറവ് കാരണം ലോകത്താകമാനം അവയവമാറ്റ ശസ്‌ത്രക്രിയകൾ വലിയ പ്രതിസന്ധിയിലാണ്. ഇതിനെ തുടർന്ന് മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വെച്ചുപിടിപ്പിക്കാനുള്ള ഗവേഷണങ്ങളും സജീവമായിരുന്നു. കഴിഞ്ഞ വർഷം മാത്രം അമേരിക്കയിൽ 3800 ഹൃദയമാറ്റ ശസ്‌ത്രക്രിയകളാണ് നടന്നത്. ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡാണിത്. ഹൃദയം ലഭിക്കാതെ മരിച്ചുപോകുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നു.
മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വെച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്‌ത്രക്രിയകളിൽ ഭൂരിഭാഗവും പൂർണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടൻ തന്നെ ഈ അവയവങ്ങൾ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങൾക്ക് കാരണമായിരുന്നത്. 1984ൽ ബേബി ഫേ എന്ന മരണാസന്നനായ ശിശു ഒരു വാലില്ലാ കുരങ്ങിന്റെ ഹൃദയവുമായി 21 ദിവസം ജീവിച്ചതാണ് ഇതിന് മുൻപത്തെ ഏറ്റവും വലിയ നേട്ടം.
Also Read: ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ
ആധികാരികവും സമഗ്രവും ഹൃസ്വവും ആയ റിപ്പോർട്ടിങ്ങ്