തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം.
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. ഇതിൽ ഏതുവേണമെന്ന് സ്വയം തീരുമാനിക്കാം; ധനവകുപ്പ് വ്യക്‌തമാക്കി.
ഒന്നിലധികം പെൻഷൻ വാങ്ങുന്നതിന്റെ പേരിൽ ഒട്ടേറെപ്പേരുടെ പെൻഷൻ തടഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ പെൻഷൻ പുനഃസ്‌ഥാപിക്കാൻ സ്വീകരിക്കേണ്ട നടപടികളും ധനവകുപ്പ് നിർദ്ദേശിച്ചു.
സേവന സോഫ്റ്റ്‌വെയറിൽ ഇപിഎഫ് പെൻഷൻ കൈപ്പറ്റുന്നുവെന്ന് തെറ്റായി രേഖപ്പെടുത്തിയവർക്ക് മറ്റുപെൻഷൻ കിട്ടാത്ത അവസ്‌ഥ പരിഹരിക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ഇപിഎഫ് പെൻഷൻ വാങ്ങുന്നില്ലെന്ന് തദ്ദേശ സെക്രട്ടറിക്ക് ബോധ്യപ്പെട്ടാൽമതി.
കൂടാതെ ഇപിഎഫിനൊപ്പം, സുരക്ഷാപെൻഷനും ക്ഷേമനിധിബോർഡ് പെൻഷനും കൈപ്പറ്റുന്നതിനാൽ രണ്ടു പെൻഷനുകളും തടയപ്പെട്ടവർക്ക് അവരുടെ താൽപര്യപ്രകാരം ഒരു സുരക്ഷാ പെൻഷൻ/ഒരു ക്ഷേമനിധി പെൻഷൻ പുനഃസ്‌ഥാപിക്കും. എന്നാൽ കിട്ടിക്കൊണ്ടിരിക്കുന്ന രണ്ട് ക്ഷേമനിധി പെൻഷനുകളും സർക്കാർ പണം ഉപയോഗിച്ച് ഉള്ളതാണെങ്കിൽ ഒരെണ്ണം നിലനിർത്താമെന്നുമാണ് ധനവകുപ്പിന്റെ നിർദ്ദേശം.
Most Read: ത്രിപുര മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം; മൂന്നുപേര്‍ അറസ്‌റ്റില്‍