തിരുവനന്തപുരം: പെൻഷൻ വിതരണത്തിനും മറ്റു അടിയന്തിര ചിലവുകൾക്കുമായി 5000 കോടി രൂപ ഇന്ന് പൊതുവിപണിയിൽ നിന്ന് സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടി രൂപയും 20 വർഷത്തേക്ക് 2000 കോടിയും പത്ത് വർഷത്തേക്ക് 1000 കോടി രൂപയുമാണ് കടമെടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി രണ്ടുമാസത്ത പെൻഷൻ വിതരണത്തിന് ആവശ്യമായ 1500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമേ ലഭിച്ചുള്ളൂ.
ഒരു മാസത്തെ ക്ഷേമ പെൻഷനായ 1600 രൂപ സർക്കാർ ഈ മാസം 15 മുതൽ വിതരണം ചെയ്യും. സെപ്‌തംബർ മുതൽ ഫെബ്രുവരി വരെ ആറുമാസത്തെ കുടിശികയാണുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി നോക്കാതെ ഒരു മാസത്തെ പെൻഷൻ അടിയന്തിരമായി നൽകാൻ സർക്കാർ തീരുമാനിച്ചത്. അടുത്ത മാസം മുതൽ പെൻഷൻ അതത് മാസം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി.
എന്നാൽ, കുടിശിക തീർത്ത ശേഷമാണോ അതത് മാസ വിതരണം ആരംഭിക്കുകയെന്ന് ധനവകുപ്പ് വ്യക്‌തമാക്കുന്നില്ല. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് പിന്നാലെ ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചനയുണ്ട്. കേരളത്തിന് അർഹമായ 13,608 കോടി രൂപ അനുവദിക്കാൻ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് കേന്ദ്രം സമ്മതമറിയിച്ചിരുന്നു. ഇതിൽ 8742 കോടി രൂപ കടമെടുക്കാൻ അനുമതി കത്ത് ലഭിച്ചു. ഇതിൽ നിന്നാണ് 5000 കോടി എടുക്കുന്നത്.
ബാക്കി 4866 കോടി രൂപ വൈദ്യുതി വിതരണ മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ വകയിൽ കടമെടുക്കാൻ കഴിയുന്ന രൂപയാണ്. കേന്ദ്ര ഊർജ മന്ത്രാലയത്തിൽ കിടക്കുന്ന ഈ ഫയൽ ധനവകുപ്പിലെത്തി തീരുമാനമെടുത്ത് റിസർവ് ബാങ്കിനെ അറിയിക്കുക എന്ന നടപടിക്രമം ബാക്കിയാണ്. ഇത് പൂർത്തിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. അതേസമയം, 19,351 കോടി വായ്‌പ കൂടി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Most Read| പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനം പുറപ്പെടുവിച്ചു