ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത. കർണാടകത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന വിഷയത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടൽ ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിംലയിലുള്ള സോണിയ ഗാന്ധി ഇന്ന് ഡെൽഹിയിലെത്തും.
രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും ഇന്ന് ഒരിക്കൽ കൂടി മല്ലികാർജുൻ ഖാർഗെ ചർച്ച നടത്തും. ഉച്ചയോടെ എങ്കിലും ബെംഗളൂരുവിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകൾ ആയിരിക്കും ഡെൽഹിയിൽ നടക്കുക. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവർഷം ഊഴം നൽകാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയ ഗാന്ധി ഇടപെടുക.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡെൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും അന്തിമ തീരുമാനത്തിലേക്ക് എത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പദത്തിലേക്കുള്ള അവകാശ വാദത്തിൽ നിന്ന് പിൻമാറാൻ ഡികെ ശിവകുമാർ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.
മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഡികെ ശിവകുമാർ അറിയിച്ചതായാണ് വിവരം. രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം നൽകാനാണ് സാധ്യതയെങ്കിലും ആദ്യം ആര് ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. സംസ്‌ഥാന നേതാക്കളുമായി ചർച്ച പൂർത്തിയാക്കിയ പശ്‌ചാത്തലത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ചു മല്ലികാർജുൻ ഖാർഗെ ഇന്ന് തന്നെ അന്തിമ തീരുമാനം എടുക്കൂ എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഹൈക്കമാൻഡ് തീരുമാനം എടുത്താൽ ബെംഗളൂരുവിൽ നിയമസഭാകക്ഷി യോഗം ചേർന്ന് ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പം നിർത്തി ഐക്യം ഉറപ്പിച്ച ശേഷമാകും ഖാർഗെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. സത്യപ്രതിജ്‌ഞയുടെ തീയതി മുഖ്യമന്ത്രി തീരുമാനിക്കും.
Most Read: ആശുപത്രി സംരക്ഷണ നിയമം; ഓഡിനൻസിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും