പാലക്കാട്: ഷൊർണൂർ ത്രാങ്ങാലിയിൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കൂടത്തിൽപ്പടി മിനി കുടിവെള്ള പദ്ധതിയുടെ കിണറ്റിലാണ് കക്കൂസ് മാലിന്യം തള്ളിയത്. കിണറിന് മുകളിലിട്ട വലയും കത്തിനശിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്‌ച രാവിലെ പമ്പ് ഓപ്പറേറ്ററെത്തി കുടിവെള്ളം വിതരണം നടത്തിയതിനു ശേഷമാണ് മാലിന്യം കലർന്നത് ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും എല്ലാ വീടുകളിലും കുടിവെള്ളം സംഭരിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇതോടെ നാട്ടുകാർ ആശങ്കയിലായിരിക്കുകയാണ്. കൂടത്തിൽപ്പടി, നിള വായനശാല, ത്രാങ്ങാലി ഭാഗത്തെ നൂറ് കുടംബങ്ങൾക്ക് ഈ പദ്ധതിയിലൂടെയാണ് കുടിവെള്ളം നൽകുന്നത്. ഇനി കിണറ്റിലെ വെള്ളം വറ്റിച്ച് വൃത്തിയാക്കിയതിനു ശേഷമേ ജലവിതരണം നടത്താനാകൂ.
കഴിഞ്ഞ സെപ്റ്റംബറിലും സമാനരീതിയിൽ കിണറ്റിലെ കുടിവെള്ളത്തിൽ മാലിന്യം കലർത്തിയിരുന്നു. അന്ന് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് കിണറിന്റെ പരിസരത്തു സിസി ക്യാമറ സ്‌ഥാപിക്കാൻ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോഴും ക്യാമറ സ്‌ഥാപിക്കാൻ കഴിയാത്തതിനാൽ മാലിന്യം കലർത്തുന്നവരെ പിടികൂടാനായില്ല.
Malabar News: വാളയാറില്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി