തിരുവനന്തപുരം: സംസ്‌ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക സഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. ബീച്ചുകളില്‍ അടുത്ത മാസം ഒന്ന് മുതലയായിരിക്കും പ്രവേശനം അനുവദിക്കുക.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും പ്രവേശനം നടത്തുക. ഇത് സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. സര്‍ക്കാര്‍ അനുമതിയോടെ ടിക്കറ്റ് സംവിധാനമുള്ള കേന്ദ്രങ്ങള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹില്‍ സ്‌റ്റേഷനുകള്‍ എന്നിവയാണ് ആദ്യഘട്ടം തുറക്കുന്നത്. നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആഢ്യന്‍പാറ വെള്ളച്ചാട്ടം തുടങ്ങിയവയും തുറക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്‌ചിത സഞ്ചാരികള്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
Read Also: കോവിഡ് മാറ്റമില്ല; രോഗബാധ 9347, സമ്പർക്കം 8216, രോഗമുക്‌തി 8924, മരണം ആയിരം കടന്നു
മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ 7 ദിവസം വരെയുള്ള സന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്‌റ്റുകൾ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റീനില്‍ പോകേണ്ടി വരും.