രാജസ്‌ഥാൻ: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാത്ത പക്ഷം ട്രാക്‌ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡെൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു. രാജസ്‌ഥാനിലെ സികാറിൽ സംയുക്‌ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിനെ ആംഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭം നടത്തുന്ന കർഷകർ പാർലമെന്റ് വളയും. 4 ലക്ഷമല്ല, 40 ലക്ഷം ട്രാക്‌ടറുകൾ അവിടെയുണ്ടാകും. അതിന്റെ തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യാ ഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും.
രാജ്യത്തെ കർഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26ന് രാജ്യതലസ്‌ഥാനത്ത് ഉണ്ടായ സംഘർഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കർഷകർ ത്രിവർണ പതാകയെ സ്‌നേഹിക്കുന്നു. എന്നാൽ രാജ്യത്തെ നേതാക്കളോട് അങ്ങനെ അല്ല.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയും താങ്ങുവില പുനസ്‌ഥാപിക്കുകയും ചെയ്യാത്തപക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകൾ കർഷകർക്ക് തകർക്കേണ്ടിവരുമെന്നും രാകേഷ് ടിക്കയത് പറഞ്ഞു.