ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ

By Desk Reporter, Malabar News
You can never imprison the truth; Rahul on arrest of Jignesh Mewani
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്താണ് നരേന്ദ്ര മോദി വില്‍ക്കുന്നതെന്ന് അദ്ദേഹം ഡെൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാവപ്പെട്ടവ‍ർക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്‌തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ഇത് വലിയ ദുരന്തമാണ്. രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാല്‍ 70 വര്‍ഷത്തെ സമ്പത്താണ് ഇപ്പോള്‍ വില്‍ക്കുന്നത്. മോദി സര്‍ക്കാര്‍ സമ്പദ്‍മേഖലയെ തകര്‍ത്തു. എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് അറിയില്ലെന്നും രാഹുല്‍ വിമർശിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്‌ഥാനസൗകര്യ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്ന് തുക സമാഹരിക്കാനാണ് കേന്ദ്ര നീക്കം.

അതേസമയം, ഇവയുടെ ഉടമസ്‌ഥാവകാശം കൈമാറ്റം ചെയ്യില്ലെന്നും നിശ്‌ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്‌ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നു. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. വെയര്‍ഹൗസിങ്, ഖനനം, വ്യോമയാനം, തുറമുഖം, സ്‌റ്റേഡിയങ്ങള്‍, എന്നിവയടക്കം വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടും. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുക.

കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ വില്‍പനയിലൂടെ 20,782 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉൽപാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്‌റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

Most Read:  കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം; ഹരജിയിൽ ഡെൽഹി ഹൈക്കോടതിയുടെ ഇടപെടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE