ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ചീഫ് ജസ്‌റ്റിസ് ഡിഎൻ പട്ടേൽ, ജസ്‌റ്റിസ് ജ്യോതി സിംഗ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പ്രവാസി ലീഗൽ സെല്ലിന് വേണ്ടി അഡ്വ. ശ്രീവിഘ്‌നേഷാണ് ഹാജരായത്.
സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ, കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക എന്നിവയാണ് പ്രധാനമായും ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.
കോവിഡ് മൂലം വിദേശത്ത് വച്ച് മാതാപിതാക്കൾ മരണപ്പെട്ട ഇന്ത്യക്കാരായ കുട്ടികൾക്ക് പിഎം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചിരുന്നു.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി വന്നിട്ടുള്ളത്. അതിനാൽ തന്നെ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കോ-ഓർഡിനേറ്റർ അമൽ ദേവ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി