കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കിലെത്തി മാലകൾ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ് പിടിയിലായത്.
വെള്ളിയാഴ്‌ച ഉച്ചക്ക് പന്നിയങ്കര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കല്ലായ് വികെ കൃഷ്‌ണമേനോൻ റോഡിൽ വെച്ച്, വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസുള്ള കീഴാർമഠം സ്വദേശിനിയുടെ ഒന്നര പവൻ തൂക്കംവരുന്ന മാല ബൈക്കിലെത്തിയ രണ്ട് പേർ പിടിച്ചുപറിച്ച് കടന്നു കളഞ്ഞിരുന്നു.
വയോധികയുടെ അരികിലേക്ക് ബൈക്ക് നിർത്തുകയും പിന്നിലിരുന്ന ജംഷീദ് ഇറങ്ങി നടന്നു വരികയും വയോധികയെ തള്ളിയിട്ട് മാല പിടിച്ചു പറിച്ച ശേഷം ബൈക്കിൽ കയറി പോവുകയുമായിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.
സംഭവം നടന്ന ഉടനെ തന്നെ ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തിയതിൽ പ്രതികൾ വട്ടക്കിണർ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ ഇവിടം വളയുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് പന്നിയങ്കര സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തതിൽ നിന്നാണ് യുവാക്കള്‍ ഇതിന് മുന്‍പ് ചെയ്‌ത കുറ്റകൃത്യങ്ങളുടെ വിവരം ലഭിക്കുന്നത്. ജില്ലയിലും പുറത്തും നൂറോളം കേസുകളിൽ പ്രതിയാണ് ജംഷീദ്. ഭവനഭേദനത്തിന് കോടതി ശിക്ഷിച്ച പ്രതിയാണ് ഇയാൾ.
പിടിച്ചുപറിച്ച മാലകൾ പണയം വെക്കുകയോ വിൽക്കുകയോ ചെയ്‌തു കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നതും പിടിച്ചുപറിച്ച മാലകളിൽ ചിലത് വിൽപന നടത്തി കൊടുത്തിരുന്നതും നിസാമുദീൻ ആയിരുന്നു.
കല്ലായ് ഗുഡ്‌സ് ഷെഡിൽ നിർത്തിയിട്ട പോർട്ടറുടെ വാഹനം ഉടമസ്‌ഥൻ അറിയാതെ കള്ളതാക്കോലിട്ട് സ്‌റ്റാര്‍ട്ടാക്കി എടുത്തുകൊണ്ട് പോയി പിടിച്ചുപറി നടത്തി തിരികെ കൊണ്ടു വെക്കാറാണ് ഇവരുടെ പതിവ്. ഫറോക്ക് എസിപി സിദ്ധിഖിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര സബ് ഇൻസ്‌പെക്‌ടർ മുരളീധരനും ചേർന്നാണ് ഇവരെ പിടികൂടിയത്.
National News: സമാധാനം തകര്‍ക്കാൻ ആരെയും അനുവദിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി