വയനാട് : ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. മസിനഗുഡി ആച്ചംകര സ്വദേശിയായ അഹമ്മദ് കബീർ(26), കുറുമർ പാടിയിലെ കരിയൻ(25) എന്നിവരാണ് പിടിയിലായത്. മുതുമല കടുവ സങ്കേതത്തിലെ ജീവനക്കാരാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായുള്ള അന്വേഷണം നടന്നു വരികയാണ്.
കഴിഞ്ഞ വർഷം നവംബർ 20നാണ് മസിനഗുഡി ആച്ചംകക്ക് സമീപത്ത് പെൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തായി രണ്ടാഴ്‌ച മാത്രം പ്രായമുള്ള കടുവക്കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. തുടർന്ന് കടുവക്കുഞ്ഞുങ്ങളെ ചെന്നൈയിലെ വണ്ടലൂർ ഉദ്യാനത്തിലേക്കു മാറ്റി. ചത്ത പെൺകടുവയുടെ ആന്തരിക അവയവങ്ങൾ പരിശോധന നടത്തിയതിൽ കടുവ കഴിച്ച മാംസത്തിൽ വിഷം കലർന്നതായി വ്യക്‌തമായി.
തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിൽ ആച്ചിക്കരയിൽ കടുവ കൊന്ന പശുവിന്റെ ഇറച്ചിയിൽ പ്രതികൾ വിഷം കലർത്തിയതായി കണ്ടെത്തി. പിന്നീട് പ്രതികൾക്കായി വനപാലകർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് രണ്ട് പേർ പിടിയിലായത്.
Read also : ബിയർ ലോറി മറിഞ്ഞു; മദ്യം കടത്താൻ ഇരച്ചെത്തി നാട്ടുകാർ; ലാത്തി വീശി പോലീസ്