അബുദാബി: യുഎഇയിൽ കുരങ്ങുപനി സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പുവരുത്തണമെന്നും, രോഗം ബാധിച്ചവരുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ആരോഗ്യനില അധികൃതർ നിരീക്ഷിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്.
യുഎഇയിൽ ഇതുവരെ 4 പേർക്കാണ് കുരങ്ങുപനി സ്‌ഥിരീകരിച്ചത്. പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ് കുരങ്ങു പനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. കൂട്ടികളിൽ രോഗം കൂടുതൽ ഗുരുതരമാകാറുണ്ടെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.
Read also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു