അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. മെയ് 13 മുതല്‍ നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉൾപ്പടെ നിയന്ത്രണം ബാധകമാണ്.
ആഗോള വ്യാപാര പ്രവാഹം തടസപ്പെട്ടതാണ് തങ്ങളുടെ നീക്കത്തിന് കാരണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാൽ ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം.
ഇന്ത്യയില്‍ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉൽപന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്‌ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്‌തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ചുകൊണ്ട്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതിയും കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും അറിയിച്ചിട്ടുണ്ട്.
മെയ് 13ന് മുമ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്‌ത ഗോതമ്പോ, ഗോതമ്പ് ഉൽപന്നങ്ങളോ രാജ്യത്തു നിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ അതത് സ്‌ഥാപനങ്ങള്‍ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതുണ്ടെന്നും അറിയിച്ചു. ഇത്തരം ഉൽപന്നങ്ങള്‍ കൊണ്ടുവന്ന തീയതികൾ ഉൾപ്പടെ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
അതേസമയം ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നതല്ലാത്ത ഗോതമ്പോ ഗോതമ്പ് ഉൽപന്നങ്ങളോ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേക അപേക്ഷ നല്‍കി കയറ്റുമതിക്കുള്ള അനുമതി വാങ്ങാം. എന്നാല്‍ ഈ ഉൽപന്നങ്ങള്‍ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നതിന്റെ രേഖകളും അവ എത്തിച്ചതിന്റെ വിശദാംശങ്ങളും ഹാജരാക്കണം.
ഇത്തരത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ കാലാവധിയേ ഉണ്ടാകൂ എന്നും അധികൃതർ അറിയിച്ചു. [email protected] എന്ന വിലാസത്തില്‍ ഇ-മെയിലിലൂടെയോ അല്ലെങ്കില്‍ വാണിജ്യ മന്ത്രാലയം ആസ്‌ഥാനത്ത് എത്തി നേരിട്ടോ അപേക്ഷ നല്‍കാം.
Most Read: രാഹുൽ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന; പ്രതിഷേധം തുടരാൻ കോൺഗ്രസ്