അബുദാബി: മലയാളികൾ ഉൾപ്പെയുള്ളവർക്ക് ഗുണകരമാകുന്ന നീക്കവുമായി യുഎഇ. കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. ബിസിനസ്, നിക്ഷേപ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിയമം ഗുണകരമാകുന്നാണ് പ്രതീക്ഷ.
നിലവിൽ കടബാധ്യത ഉണ്ടായാൽ പാപ്പരായി പ്രഖ്യാപിച്ച് ബിസിനസ് നിർത്താനുള്ള നടപടി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ, പുതിയ നിമയം വന്നതോടെ സ്‌ഥാപനം പൂട്ടേണ്ടിവരില്ല. കടക്കാരുമായി പുതിയ വ്യവസ്‌ഥയുണ്ടാക്കി തിരിച്ചടവിന് 12 മാസം വരെ സമയം തേടാം. ഈ വ്യവസ്‌ഥകൾ കോടതി അംഗീകരിച്ചാൽ ബിസിനസിന് ആവശ്യമായ വായ്‌പകളും ലഭിക്കും.
Also Read: വിസ വേണ്ട; യുഎഇ പൗരൻമാർക്ക് ഇസ്രയേലിൽ പ്രവേശിക്കാം
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ മാന്ദ്യത്തിൽ കമ്പനികൾക്കും വ്യക്‌തികൾക്കും വലിയതോതിലുള്ള നഷ്‌ടമുണ്ടാകുകയും പലരുടെയും ബാങ്ക് വായ്‌പാ തിരിച്ചടവ് മുടങ്ങുകയും ചെയ്‌ത പാശ്‌ചാത്തലത്തിലാണ് നിയമ ഭേദഗതി നടത്താൻ യുഎഇ തീരുമാനിച്ചത്. നിയമ ഭേദഗതിയിലൂടെ ബിസിനസ് തുടരാനും തൊഴിൽ നഷ്‌ടം ഒഴിവാക്കാനും കടം വീട്ടാനും സാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നു.