തിരുവനന്തപുരം: കേരളത്തിൽ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം നടത്തിയതായി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജയിക്കുമെന്ന ആത്‌മ വിശ്വാസം കോണ്‍ഗ്രസിന് ഉണ്ടായിരുന്നെന്നും ചില കച്ചവടകണക്കിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ആത്‌മ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇത്തവണ ആ തന്ത്രം കൂടുതല്‍ വിജയിച്ചു. ബിജെപി വോട്ടുകള്‍ കച്ചവടത്തിലൂടെ കോണ്‍ഗ്രസ് വാങ്ങി. 2016നേക്കാള്‍ ഇത്തവണ 90 മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞുവെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
ബിജെപിക്ക് ഇത്ര വലിയ ചോര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ വോട്ട് കച്ചവടം നടന്നു എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2016ല്‍ 30,206,70 വോട്ടുകൾ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ കിട്ടിയത് 25,921,39 വോട്ടുകളാണ്.
428,531 വോട്ടുകളുടെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വോട്ട് മറിച്ചു എന്നതിന്റെ തെളിവാണ് ഇത്. ഇക്കാരണത്താല്‍ യുഡിഎഫിന് പത്ത് സീറ്റ് വിജയിക്കാനായി. അല്ലാത്തപക്ഷം കോണ്‍ഗ്രസ് നാമാവശേഷമായേനെ. വലിയതോതില്‍ വോട്ട് മറിച്ചിട്ടും പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്; സാബു ജേക്കബ്