കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ‘ഐശ്വര്യ കേരള യാത്ര‘ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ് ആണ് തുടക്കം ആകുന്നത്.
മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉൽഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ മുഖ്യാതിഥി ആയിരിക്കും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കർണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കർണാടക മുന്‍മന്ത്രിമാരായ യുടി ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, യുഡിഎഫ് നേതാക്കളായ പിജെ ജോസഫ്, എഎ അസീസ്, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും.
“കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്‌ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്‌തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യുഡിഎഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും. തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്, ”- രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
രാജ്യവും സംസ്‌ഥാനവും നേരിടുന്ന ആനുകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടുമെന്നും അദ്ദേഹം പറയുന്നു.
ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. രണ്ടാം തീയതി രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ ഗാന്ധി എംപി ഉൽഘാടനം ചെയ്യും.
Also Read: വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ