കീവ്: രാജ്യത്ത് റഷ്യൻ സൈന്യം യുദ്ധം തുടരുമ്പോൾ താൻ നാട് വിട്ട് പോയിട്ടില്ലെന്നും, കീവിൽ തന്നെയുണ്ടെന്നും വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. അതിർത്തി കടന്നെത്തിയ നൂറു കണക്കിന് റഷ്യൻ സൈനികരെ ഇതുവരെ വധിച്ചെന്നും, റഷ്യയെ പ്രതിരോധിക്കുന്നതിനായി തങ്ങൾ കീവിൽ തന്നെ ഉണ്ടെന്നും സെലെൻസ്‌കി വീഡിയോയിൽ കൂട്ടിച്ചേർത്തു.
യുക്രൈന്‍ തലസ്‌ഥാനമായ കീവിന് 12 കിലോമീറ്റര്‍ അകലെ റഷ്യയും യുക്രൈനും തമ്മില്‍ അതിശക്‌തമായ പോരാട്ടമാണ് നിലവിൽ നടക്കുന്നത്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്‌ഫോടന പരമ്പര ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ ഇല്യൂഷന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഒഡെസയില്‍ രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായി യുക്രൈൻ സ്‌ഥിരീകരിക്കുകയും ചെയ്‌തു.
അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യ പിൻമാറണമെന്ന ആവശ്യവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം തന്നെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നാറ്റോയും രംഗത്തെത്തിയിട്ടുണ്ട്. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി. കൂടാതെ അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും നാറ്റോ കൂട്ടിച്ചേർത്തു.
Read also: 45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ