ഡെൽഹി: അയോധ്യയിൽ നിന്ന് 20 കിലോമീറ്റർ അകലെ ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമിയിൽ ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷൻ നിർമിക്കുന്നത് യൂറോപ്യൻ മാതൃകയിലുള്ള ആധുനിക മസ്‌ജിദ് സമുച്ചയം.
സമീപ്രദേശങ്ങളിലുള്ള സഹജീവികൾക്ക് ആശ്രയിക്കാവുന്ന മുന്നൂറ് ബെഡുകളുള്ള ആധുനിക ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി, സമ്മേളന സ്‌ഥലം, പ്രാർഥനാ സമുച്ചയം, മെഡിക്കൽ ഗവേഷണ വിഭാഗം എന്നിവയാണ് കെട്ടിടത്തിൽ ഉൾപ്പെടുന്നത്. മൂന്നു ഘട്ടങ്ങളിലായി 50,000 ചതുരശ്ര അടി കെട്ടിടമാണ് സംഘാടകർ വിഭാവനം ചെയ്‌തിട്ടുള്ളത്. ഇതിൽ 15,000 ചതുരശ്ര അടി കെട്ടിടമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. ഇതിന്റെ രൂപരേഖയും ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ലോക മുസ്‌ലിംകൾക്ക് വേദന സമ്മാനിച്ച, തകർക്കപ്പെട്ട കെട്ടിടത്തിന്റെ രൂപം കെട്ടിലോ മട്ടിലോ നിലനിര്‍ത്താതെയാണ് പുതിയ മസ്‌ജിദ് സമുച്ചയം പണിയുന്നത്. മനഃശാസ്‌ത്രപരമായ ഈ സമീപനമാണ് ആരോഗ്യകരമായ ഒരു സാമൂഹിക അവസ്‌ഥക്ക് ഗുണകരമെന്ന് മനസിലാക്കിയ രീതിയാണ് ശിൽപി സയ്യിദ് മുഹമ്മദ് അക്‌തർ രൂപ കൽപനയിൽ പിന്തുടർന്നിരിക്കുന്നത്. ജാമിയ മില്ലിയ സ്‌കൂൾ ഓഫ് ആർകിടെക്‌ചറിലെ ഡീനാണ് രൂപരേഖ തയാറാക്കിയ അക്‌തർ.
1992 ഡിസംബർ 6ന് ഹിന്ദുത്വ തീവ്രവാദികളായ കര്‍സേവകര്‍ തകര്‍ത്ത പഴയ കെട്ടിടത്തിന്റെ സ്‌ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. പകരമായി അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്‌ഥലം മസ്‌ജിദിനായി വിട്ടു കൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ ‘ഒത്തുതീർപ്പ്’ വിധിയനുസരിച്ച് ലഭിച്ചതാണ് മസ്‌ജിദ് നിർമിക്കാൻ ഉദ്ദേശിക്കുന്ന 5 ഏക്കർ സ്‌ഥലം. 2019 നവംബര്‍ ഒമ്പതിനാണ് ഈ വിധി ഉണ്ടായത്.
“മുന്‍കാലത്തു നിന്നോ അല്ലെങ്കില്‍ മധ്യകാലഘട്ടത്തില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പ്രതീകമോ മാതൃകയോ നാം എടുത്തിട്ടില്ല. സമകാലികമായ രൂപകല്‍പനയാണ് പള്ളിക്ക്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും“ – ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്‌റ്റ് ഭാരവാഹികൾ പറഞ്ഞു.
നിയമപരമായ അനുമതികൾ പൂർത്തിയായാൽ റിപ്പബ്ളിക് ദിനമായ ജനുവരി 26ന് മസ്‌ജിദിന്റെ തറക്കല്ലിടല്‍ നടക്കുമെന്നും മാനവ സേവയും സമുദായങ്ങൾ തമ്മിലുള്ള വിടവ് നികത്തലും സമുച്ചയത്തിന്റെ ലക്ഷ്യമാണെന്നും ഭാരവാഹികൾ വ്യക്‌തമാക്കി.
പുതിയ മസ്‌ജിദ് ദൗത്യം പൂർത്തീകരിക്കുന്നതിനും നടത്തിപ്പിനുമായി യുപിയിലെ കേന്ദ്ര സുന്നി ബോർഡ് രൂപം നൽകിയതാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷൻ ട്രസ്‌റ്റ്. രോഗികള്‍ക്കു വേണ്ടി സൗജന്യമായി സേവനം ചെയ്യാന്‍ സന്നദ്ധതയുള്ള ഡോക്‌ടർമാരെ മിഷണറി രീതിയില്‍ നിയോഗിക്കാനും അടുത്തുള്ള ഗ്രാമങ്ങളിൽ ദരിദ്രസമൂഹത്തിന് ദിവസം രണ്ടു നേരം ഭക്ഷണം നല്‍കാനുമുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്.
Most Read: സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി