തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു. തപാൽ വോട്ട് കൂടി ചേർക്കുമ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം പോളിങ് നടന്നുവെന്നാണ് കമ്മീഷന്റെ റിപ്പോർട്. എന്നാൽ, ഇതിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ആറ് ലക്ഷത്തോളം പോസ്‌റ്റൽ വോട്ട് ഇത്തവണ കമ്മീഷൻ തയാറാക്കിയിരുന്നു. ഇത് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ് ഉയർന്നേക്കും. അന്തിമ ശതമാനത്തിൽ കമ്മീഷൻ ഇതുവരെ വ്യക്‌തത വരുത്തിയിട്ടില്ല.
ഉയർന്ന പോളിങ് ശതമാനത്തിൽ വൻ പ്രതീക്ഷയാണ് മുന്നണികൾ പങ്ക് വെക്കുന്നത്. ഇത്തവണ 90 സീറ്റോളം ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ചില സിറ്റിങ് സീറ്റുകൾ നഷ്‌ടപ്പെട്ടാലും യുഡിഎഫിന്റെ കയ്യിലുള്ള പല സീറ്റുകളും ലഭിക്കുമെന്നും ഇടത് മുന്നണി വിലയിരുത്തുന്നു.
അതേസമയം ഭരണമാറ്റം ഉറപ്പായും ഉണ്ടാകുമെന്ന് തന്നെയാണ് യു ഡിഎഫിന്റെ അവകാശവാദം. ശബരിമല, ആഴക്കടൽ വിവാദങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിച്ചുവെന്ന് തന്നെയാണ് യുഡിഎഫ് പറയുന്നത്. ഒരു സീറ്റിൽ നിന്ന് നാലോ അഞ്ചോ സീറ്റിലേക്ക് എത്താൻ കഴിയുമന്നാണ് ബിജെപി കണക്ക് കൂട്ടൽ.
Also Read: കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ, പരിശോധന ശക്‌തമാക്കും