വാഷിങ്ടൻ: യുഎസുമായി അന്തിമ കരാറിലെത്താൻ ഇനിയും വൈകുമെന്ന് ഇറാൻ. യുഎസുമായുള്ള വെടിനിർത്തൽ കരാർ ബുധനാഴ്‌ച അവസാനിക്കാനിരിക്കെ ആണ് ഇറാന്റെ പ്രസ്‌താവന. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും എത്താനായിട്ടില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഹ് വ്യക്‌തമാക്കിയത്.
ചർച്ചകളിൽ അടിസ്‌ഥാനപരമായ ചില കാര്യങ്ങളിൽ ഇനിയും ധാരണയാകാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലാണ്. യുദ്ധരംഗത്ത് ഇറാൻ വിജയിച്ചു. വെടിനിർത്തൽ അംഗീകരിച്ചത് യുഎസ് ഇറാന്റെ ആവശ്യങ്ങൾ അംഗീകരിച്ചതു കൊണ്ടാണെന്നും ഗാലിബാഹ് പറഞ്ഞു.
ടെലിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഗാലിബാഹ് ഇക്കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്‌ച പാക്കിസ്ഥാനിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ ഇറാൻ പ്രതിനിധി സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. അതേസമയം, ഇറാനുമായി മികച്ച രീതിയിലുള്ള ആശയവിനിമയം നടക്കുന്നുണ്ടെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിക്കുന്നത്.
യുഎസിനെ ഭീഷണിപ്പെടുത്താൻ ഇറാൻ ശ്രമിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ ട്രംപ് വിമർശിച്ചു. ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം യുദ്ധം അവസാനിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇസ്രയേലിനെ പുകഴ്‌ത്തി ട്രംപ്
യുഎസിന്റെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേലെന്ന് ഡൊണാൾഡ് ട്രംപ്. ധീരരും വിശ്വസ്‌തരും ധൈര്യശാലിയുമെന്നാണ് ഇസ്രയേലിനെ ട്രംപ് വിശേഷിപ്പിച്ചത്. ”ജനങ്ങൾക്ക് ഇസ്രയേലിനെ ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും അവർ യുഎസിന്റെ മികച്ച പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ട്. സംഘർഷത്തിന്റെയും സമ്മർദ്ദത്തിന്റെയും സമയത്ത് തനിനിറം കാണിക്കുന്ന മറ്റുള്ളവരെ പോലെയല്ല. ഇസ്രയേൽ ധീരരും ധൈര്യശാലിയും വിശ്വസ്‌തരുമാണ്. നന്നായി പോരാടാനും എങ്ങനെ വിജയിക്കണമെന്നും അവർക്ക് അറിയാം”- ട്രംപ് പറഞ്ഞു.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം








































