ഗുവാഹത്തി: അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 16ഉം 14ഉം വയസുള്ള ബന്ധുക്കളായ പെൺകുട്ടികളാണ് മരിച്ചത്.
പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ കൊലപാതകമാണോ ആത്‍മഹത്യയാണോ എന്ന് വ്യക്‌തമാകൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായും നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായും പോലീസ് വ്യക്‌തമാക്കി.
“സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ നിഗമനത്തിൽ എത്താൻ സാധിക്കൂ. അതിനായി കാത്തിരിക്കുകയാണ്. അന്വേഷണം തുടരും,”- കോക്രാജഹർ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്എസ് പനേശ്വർ പറഞ്ഞു. ഗ്രാമത്തിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗ്രാമം സന്ദർശിച്ചേക്കും.
Most Read: കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍